Psalms 119

א ആലേഫ്

1യഹോവയുടെ ന്യായപ്രമാണം അനുസരിച്ച്,
നിഷ്കളങ്കമാർഗത്തിൽ സഞ്ചരിക്കുന്നവർ അനുഗൃഹീതർ.
2സമ്പൂർണഹൃദയത്തോടെ അവിടത്തെ അന്വേഷിക്കുകയും
അവിടത്തെ നിയമവ്യവസ്ഥകൾ അനുസരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ—
3അവർ അനീതി പ്രവർത്തിക്കാതെ
അവിടത്തെ വഴികൾതന്നെ പിൻതുടരുന്നു.
4അവിടത്തെ പ്രമാണങ്ങൾ ശ്രദ്ധയോടെ അനുഷ്ഠിക്കേണ്ടതിന്
അവിടന്ന് അവ കൽപ്പിച്ചിരിക്കുന്നു.
5ഹാ, അങ്ങയുടെ ഉത്തരവുകൾ പാലിക്കുന്നതിൽ
എനിക്കു സ്ഥിരതപുലർത്താൻ കഴിഞ്ഞെങ്കിൽ!
6എന്നാൽ ഞാൻ ലജ്ജിച്ചുപോകുകയില്ല,
അവിടത്തെ കൽപ്പനകളെല്ലാം ഞാൻ പ്രമാണിക്കുന്നല്ലോ.
7ഞാൻ അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ അഭ്യസിച്ചിട്ട്
ഹൃദയപരമാർഥതയോടെ അങ്ങയെ പുകഴ്ത്തും.
8ഞാൻ അങ്ങയുടെ ഉത്തരവുകൾ പാലിക്കും;
എന്നെ നിശ്ശേഷം ഉപേക്ഷിച്ചുകളയരുതേ.
ב ബേത്ത്

9ഒരു യുവാവ് തന്റെ മാർഗം നിർമലമായി സൂക്ഷിക്കുന്നതെങ്ങനെ?
അവിടത്തെ വചനം അനുസരിച്ച് ജീവിക്കുന്നതിനാൽത്തന്നെ.
10ഞാനങ്ങയെ പൂർണഹൃദയത്തോടെ അന്വേഷിക്കുന്നു;
അവിടത്തെ കൽപ്പനകളിൽനിന്നു വ്യതിചലിക്കാൻ എനിക്കിടവരരുതേ.
11അങ്ങേക്കെതിരായി പാപംചെയ്യാതിരിക്കാൻ,
അവിടത്തെ വചനം ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
12യഹോവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
13തിരുവായിൽനിന്നു പൊഴിയുന്ന അനുശാസനങ്ങളെല്ലാം
ഞാൻ എന്റെ അധരങ്ങളാൽ വർണിക്കുന്നു.
14മഹാസമ്പത്തിലൊരാൾ ആഹ്ലാദിക്കുന്നതുപോലെ
ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടരുന്നതിൽ ആനന്ദിക്കുന്നു.
15അവിടത്തെ പ്രമാണങ്ങൾ ഞാൻ ധ്യാനിക്കുകയും
അവിടത്തെ മാർഗങ്ങളിൽ ദൃഷ്ടിയുറപ്പിക്കുകയും ചെയ്യുന്നു.
16അവിടത്തെ ഉത്തരവുകളിൽ ഞാൻ ആനന്ദിക്കുന്നു;
അവിടത്തെ വചനം ഞാനൊരിക്കലും നിരസിക്കുകയില്ല.
ג ഗീമെൽ

17ഞാൻ ജീവിച്ചിരുന്ന് അങ്ങയുടെ വചനം അനുസരിക്കേണ്ടതിന്
ഈ ദാസന്റെമേൽ ദയകാണിക്കണമേ.
18അവിടത്തെ ന്യായപ്രമാണത്തിലെ വൈശിഷ്ട്യങ്ങളെ ദർശിക്കേണ്ടതിന്
അടിയന്റെ കണ്ണുകളെ തുറക്കണമേ.
19ഈ ഭൂമിയിൽ ഞാനൊരു പ്രവാസിയാണ്;
അവിടത്തെ കൽപ്പനകൾ എന്നിൽനിന്നു മറച്ചുവെക്കരുതേ.
20അവിടത്തെ നിയമങ്ങളോട് എപ്പോഴുമുള്ള അഭിവാഞ്ഛനിമിത്തം
എന്റെ പ്രാണൻ ക്ഷയിച്ചുപോകുന്നു.
21അവിടത്തെ കൽപ്പനകൾ അനുസരിക്കാൻ കൂട്ടാക്കാത്ത
ശപിക്കപ്പെട്ട ധിക്കാരികളെ അങ്ങു ശകാരിക്കുന്നു.
22നിന്ദയും വെറുപ്പും എന്നിൽനിന്നകറ്റണമേ
ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടല്ലോ.
23ഭരണാധികാരികൾ ഒന്നിച്ചിരുന്ന് എനിക്കെതിരായി ഗൂഢാലോചന നടത്തുന്നു,
എങ്കിലും അങ്ങയുടെ ദാസൻ അവിടത്തെ ഉത്തരവുകൾ ധ്യാനിക്കും.
24അവിടത്തെ നിയമവ്യവസ്ഥകൾ എന്റെ ആനന്ദമാണ്;
അവയാണെന്റെ ഉപദേഷ്ടാക്കളും.
ד ദാലെത്ത്

25ഞാൻ പൊടിയിൽ വീണമർന്നിരിക്കുന്നു;
അവിടത്തെ വചനത്താൽ എന്നെ ഉത്തേജിപ്പിക്കണമേ.
26എന്റെ പദ്ധതികൾ ഞാൻ അവിടത്തെ അറിയിച്ചു, അപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി;
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
27അവിടത്തെ പ്രമാണങ്ങളുടെ അർഥം എനിക്കു മനസ്സിലാക്കിത്തരണമേ,
അങ്ങനെ ഞാൻ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ ധ്യാനിക്കും.
28എന്റെ പ്രാണൻ ദുഃഖത്താൽ തളർന്നിരിക്കുന്നു;
അവിടത്തെ വചനത്താൽ എന്നെ ശക്തിപ്പെടുത്തണമേ.
29വഞ്ചനനിറഞ്ഞ വഴികളിൽനിന്ന് എന്നെ കാത്തുപാലിക്കണമേ;
കരുണയാൽ അവിടത്തെ ന്യായപ്രമാണം എന്നെ പഠിപ്പിക്കണമേ.
30വിശ്വസ്തതയുടെ മാർഗം ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു;
ഞാൻ അവിടത്തെ നിയമങ്ങൾ എന്റെമുമ്പിൽ വെച്ചിരിക്കുന്നു.
31യഹോവേ, അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു,
എന്നെ ലജ്ജിപ്പിക്കാൻ അനുവദിക്കരുതേ.
32ഞാൻ അവിടത്തെ കൽപ്പനാമാർഗത്തിലൂടെ ഓടുന്നു,
കാരണം അവിടന്ന് എന്റെ വിവേകത്തെ വിസ്തൃതമാക്കിയല്ലോ.
ה ഹേ

33യഹോവേ, അവിടത്തെ ഉത്തരവുകളുടെ മാർഗം എന്നെ പഠിപ്പിക്കണമേ,
അപ്പോൾ അവ എനിക്ക് അന്ത്യംവരെ പിൻതുടരാൻ സാധിക്കും.
അഥവാ, അതിന്റെ പ്രതിഫലം ലഭിക്കുന്നതുവരെ പിൻതുടരുക.

34അവിടത്തെ ന്യായപ്രമാണം കാത്തുപാലിക്കുന്നതിനും
അവ പൂർണഹൃദയത്തോടെ അനുസരിക്കുന്നതിനും എനിക്കു വിവേകം നൽകണമേ.
35അവിടത്തെ കൽപ്പനാമാർഗത്തിലൂടെ എന്നെ നയിക്കണമേ,
കാരണം ഞാൻ അതിൽ ആനന്ദിക്കുന്നു.
36അന്യായമായ ആദായത്തിലേക്കല്ല,
അവിടത്തെ നിയമവ്യവസ്ഥകളിലേക്കുതന്നെ എന്റെ ഹൃദയത്തെ തിരിക്കണമേ.
37വ്യർഥകാര്യങ്ങളിൽനിന്നും എന്റെ കണ്ണുകളെ തിരിക്കണമേ;
തിരുവചനത്തിന് അനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.
38അടിയനോടു ചെയ്ത അങ്ങയുടെ വാഗ്ദാനം നിവർത്തിക്കണമേ,
അപ്പോൾ ജനം അങ്ങയെ ആദരിക്കും
39ഞാൻ ഭയപ്പെടുന്ന അപമാനം എന്നിൽനിന്നകറ്റണമേ,
അവിടത്തെ നിയമങ്ങൾ നല്ലവയാണല്ലോ
40ഇതാ, ഞാൻ അവിടത്തെ പ്രമാണങ്ങൾക്കായി വാഞ്ഛിക്കുന്നു!
അവിടത്തെ നീതിനിമിത്തം എന്റെ ജീവൻ സംരക്ഷിക്കണമേ.
ו വൗ

41യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എന്നിലേക്കു നൽകണമേ,
അവിടത്തെ വാഗ്ദാനപ്രകാരമുള്ള രക്ഷയും;
42അപ്പോൾ എന്നെ അപഹസിക്കുന്നവർക്ക് ഉത്തരംനൽകാനെനിക്കു കഴിയും,
കാരണം അവിടത്തെ വചനത്തിൽ ഞാൻ ആശ്രയിക്കുന്നു.
43സത്യവചനം എന്റെ അധരങ്ങളിൽനിന്ന് എടുത്തുകളയരുതേ,
കാരണം അവിടത്തെ നിയമങ്ങളിൽ ഞാൻ എന്റെ വിശ്വാസം അർപ്പിച്ചിരിക്കുന്നു.
44അവിടത്തെ ന്യായപ്രമാണം ഞാൻ എപ്പോഴും അനുസരിക്കും,
എന്നുമെന്നേക്കുംതന്നെ.
45അവിടത്തെ പ്രമാണങ്ങൾ ഞാൻ അന്വേഷിക്കുന്നതിനാൽ,
ഞാൻ സ്വാതന്ത്ര്യത്തോടെ ജീവിക്കും.
46അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ രാജാക്കന്മാരുടെമുമ്പാകെ പ്രസ്താവിക്കും
ഞാൻ ലജ്ജിതനാകുകയില്ല,
47അവിടത്തെ കൽപ്പനകൾ ഞാൻ ഇഷ്ടപ്പെടുന്നു
അതുകൊണ്ട് ഞാൻ അതിൽ ആനന്ദിക്കും.
48എനിക്കു പ്രിയമായ കൽപ്പനകൾക്കായി ഞാൻ എന്റെ കൈകൾ ഉയർത്തുന്നു,
അങ്ങനെ ഞാൻ അവിടത്തെ ഉത്തരവുകൾ ധ്യാനിക്കും.
ז സയിൻ

49അടിയനോടുള്ള അവിടത്തെ വചനം ഓർക്കണമേ,
കാരണം അവിടന്നെനിക്കു പ്രത്യാശ നൽകിയിരിക്കുന്നല്ലോ.
50അവിടത്തെ വാഗ്ദാനങ്ങൾ എന്റെ ജീവനു സംരക്ഷണം നൽകുന്നു;
എന്റെ കഷ്ടതയിൽ അതാണ് എന്റെ ആശ്വാസം.
51അഹങ്കാരികൾ യാതൊരു വാഗ്സംയമനവുമില്ലാതെ എന്നെ പരിഹസിക്കുന്നു,
എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തിൽനിന്ന് വ്യതിചലിക്കുന്നില്ല.
52യഹോവേ, അവിടത്തെ പുരാതന നിയമങ്ങൾ ഞാൻ ഓർക്കുന്നു,
ഞാൻ അതിൽ ആശ്വാസം കണ്ടെത്തുന്നു.
53ദുഷ്ടർ അങ്ങയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്നതുനിമിത്തം,
എനിക്ക് അവരോടുള്ള രോഷം ജ്വലിക്കുന്നു.
54ഞാൻ പ്രവാസിയായി താമസിക്കുന്ന എന്റെ ഭവനത്തിൽ
അവിടത്തെ ഉത്തരവുകൾ എന്റെ സംഗീതത്തിന്റെ പ്രമേയമാക്കുന്നു.
55യഹോവേ, രാത്രികാലങ്ങളിൽ ഞാൻ തിരുനാമം സ്മരിക്കുന്നു
അവിടത്തെ ന്യായപ്രമാണം ഞാൻ കാത്തുപാലിക്കുന്നു,
56ഞാൻ അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്നു;
അതെന്റെ ജീവിതചര്യതന്നെ ആയിരിക്കുന്നു.
ח ഹേത്ത്

57യഹോവേ, അവിടന്നാണ് എന്റെ ഓഹരി;
അങ്ങയുടെ വചനങ്ങൾ അനുസരിക്കാമെന്നു ഞാൻ പ്രതിജ്ഞചെയ്തിരിക്കുന്നു.
58പൂർണഹൃദയത്തോടെ ഞാൻ തിരുമുഖം അന്വേഷിക്കുന്നു;
അവിടത്തെ വാഗ്ദാനപ്രകാരം എന്നോടു കൃപാലുവായിരിക്കണമേ.
59ഞാൻ എന്റെ ജീവിതരീതികൾ വിചിന്തനംചെയ്യുന്നു
എന്റെ കാലടികൾ അവിടത്തെ നിയമവ്യവസ്ഥകളിലേക്കു തിരിച്ചിരിക്കുന്നു.
60അവിടത്തെ കൽപ്പനകൾ കാലവിളംബംവരുത്താതെ
അനുസരിക്കാൻ ഞാൻ തിടുക്കംകൂട്ടുന്നു.
61ദുഷ്ടർ കയറുകൊണ്ട് എന്നെ ബന്ധിച്ചാലും,
അവിടത്തെ ന്യായപ്രമാണം ഞാൻ മറക്കുകയില്ല.
62അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം
അവിടത്തേക്ക് നന്ദികരേറ്റാൻ അർധരാത്രിയിൽ ഞാൻ എഴുന്നേൽക്കുന്നു.
63അവിടത്തെ ഭയപ്പെടുന്ന എല്ലാവർക്കും,
അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്ന എല്ലാവർക്കും ഞാൻ ഒരു സുഹൃത്താണ്.
64യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ ഈ ഭൂമി നിറഞ്ഞിരിക്കുന്നു;
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
ט തേത്ത്

65യഹോവേ, അവിടത്തെ വാഗ്ദാനപ്രകാരം
അടിയനു നന്മചെയ്യണമേ.
66ഞാൻ അവിടത്തെ കൽപ്പനകൾ വിശ്വസിക്കുന്നതുകൊണ്ട്,
നല്ല പരിജ്ഞാനവും വിവേകവും എനിക്ക് ഉപദേശിച്ചുതരണമേ.
67കഷ്ടതയിൽ അകപ്പെടുന്നതിനുമുമ്പ് ഞാൻ വഴിതെറ്റിപ്പോയിരുന്നു,
എന്നാൽ ഇപ്പോൾ ഞാൻ അവിടത്തെ വചനം അനുസരിക്കുന്നു.
68അവിടന്നു നല്ലവനും അവിടത്തെ പ്രവൃത്തികൾ നല്ലതും ആകുന്നു;
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
69നിഗളികൾ എന്നെപ്പറ്റി വ്യാജം പറഞ്ഞുണ്ടാക്കി,
എന്നാൽ ഞാൻ പൂർണഹൃദയത്തോടെ അവിടത്തെ പ്രമാണങ്ങൾ അനുഷ്ഠിക്കുന്നു.
70അവരുടെ ഹൃദയം വികാരരഹിതവും കഠിനവും ആയിരിക്കുന്നു,
എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു.
71ഞാൻ കഷ്ടതയിൽ ആയതു നന്നായി
അതിനാൽ എനിക്ക് അവിടത്തെ ഉത്തരവുകൾ പഠിക്കാൻ കഴിയുന്നല്ലോ.
72ആയിരമായിരം വെള്ളി, സ്വർണം എന്നീ നാണയങ്ങളെക്കാൾ
തിരുവായിൽനിന്നുള്ള ന്യായപ്രമാണം എനിക്ക് അധികം വിലയേറിയത്.
י യോദ്

73തിരുക്കരങ്ങൾ എന്നെ നിർമിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു;
അവിടത്തെ കൽപ്പനകൾ അഭ്യസിക്കാൻ എനിക്കു വിവേകം നൽകണമേ.
74അങ്ങയെ ഭയപ്പെടുന്നവർ എന്നെ കാണുമ്പോൾ ആനന്ദിക്കട്ടെ,
കാരണം ഞാൻ അവിടത്തെ വചനത്തിൽ പ്രത്യാശവെച്ചിരിക്കുന്നു.
75യഹോവേ, അവിടത്തെ നിയമങ്ങൾ നീതിനിഷ്ഠമായവയാണെന്ന് എനിക്കറിയാം,
അവിടത്തെ വിശ്വസ്തതനിമിത്തമാണ് അങ്ങ് എന്നെ കഷ്ടപ്പെടുത്തിയതെന്നും എനിക്കറിയാം.
76അടിയനോടുള്ള അവിടത്തെ വാഗ്ദാനപ്രകാരം,
അവിടത്തെ അചഞ്ചലസ്നേഹം എനിക്ക് ആശ്വാസമായിരിക്കട്ടെ.
77ഞാൻ ജീവിച്ചിരിക്കേണ്ടതിന് അവിടത്തെ മനസ്സലിവ് എന്റെമേൽ പകരണമേ,
കാരണം അവിടത്തെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.
78അഹങ്കാരികൾ കാരണംകൂടാതെ എന്റെമേൽ വ്യാജാരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാൽ ലജ്ജിതരായിത്തീരട്ടെ;
എന്നാൽ ഞാൻ അവിടത്തെ പ്രമാണങ്ങൾ ധ്യാനിക്കും.
79അങ്ങയെ ഭയപ്പെടുന്നവർ എന്റെ അടുക്കലേക്കു വരട്ടെ,
അവിടത്തെ നിയമവ്യവസ്ഥകൾ മനസ്സിലാക്കുന്നവരും എന്റെ അടുക്കൽ വരട്ടെ.
80നിഷ്കളങ്കഹൃദയത്തോടെ ഞാൻ അവിടത്തെ ഉത്തരവുകൾ പാലിക്കട്ടെ,
അതുമൂലം ഞാൻ ലജ്ജിതനാകാതിരിക്കട്ടെ.
כ കഫ്

81എന്റെ പ്രാണൻ അവിടത്തെ രക്ഷയ്ക്കായുള്ള വാഞ്ഛയാൽ ക്ഷീണിച്ചിരിക്കുന്നു,
എങ്കിലും ഞാൻ അവിടത്തെ വചനത്തിൽ പ്രത്യാശയർപ്പിക്കുന്നു.
82എന്റെ കണ്ണുകൾ അവിടത്തെ വാഗ്ദത്തങ്ങളെ കാത്തു തളരുന്നു;
“അവിടന്ന് എപ്പോഴാണ് എന്നെയൊന്ന് ആശ്വസിപ്പിക്കുന്നത്,” എന്നു ഞാൻ ചോദിക്കുന്നു.
83പുകയത്തുവെച്ചിരിക്കുന്ന വീഞ്ഞുതുരുത്തിപോലെ ആയിരിക്കുന്നെങ്കിലും,
അവിടത്തെ ഉത്തരവുകൾ ഞാൻ വിസ്മരിക്കുന്നില്ല.
84എത്രകാലം അടിയൻ കാത്തിരിക്കണം?
എന്റെ പീഡകരെ എന്നാണ് അങ്ങ് ശിക്ഷിക്കുന്നത്?
85അവിടത്തെ ന്യായപ്രമാണം പാലിക്കാത്ത
അഹങ്കാരികൾ എനിക്കുവേണ്ടി ചതിക്കുഴികളൊരുക്കിയിരിക്കുന്നു.
86അവിടത്തെ കൽപ്പനകളെല്ലാം വിശ്വാസയോഗ്യമാകുന്നു;
കാരണംകൂടാതെ മനുഷ്യർ എന്നെ പീഡിപ്പിക്കുന്നതിനാൽ എന്നെ സഹായിക്കണമേ.
87അവർ എന്നെ ഭൂമുഖത്തുനിന്ന് ഏതാണ്ട് തുടച്ചുനീക്കിയിരിക്കുന്നു,
എന്നിട്ടും അടിയൻ അവിടത്തെ പ്രമാണങ്ങൾ ഉപേക്ഷിച്ചിട്ടില്ല.
88അവിടത്തെ അചഞ്ചലസ്നേഹത്തിൽ എന്നെ പരിരക്ഷിക്കണമേ,
ഞാൻ അങ്ങയുടെ തിരുമൊഴികളാകുന്ന നിയമവ്യവസ്ഥകൾ പാലിക്കും.
ל ലാമെദ്

89യഹോവേ, അവിടത്തെ വചനം ശാശ്വതമാകുന്നു;
അതു സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നു.
90അങ്ങയുടെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനിൽക്കുന്നു;
അവിടന്ന് ഭൂമി സ്ഥാപിച്ചു, അത് ഉറച്ചുനിൽക്കുന്നു.
91അവിടത്തെ നിയമങ്ങൾ ഇന്നുവരെ സ്ഥിരമായി നിലനിൽക്കുന്നു,
കാരണം സകലസൃഷ്ടികളും അവിടത്തെ സേവകരല്ലോ.
92അവിടത്തെ ന്യായപ്രമാണം എന്റെ പ്രമോദമായിരുന്നില്ലെങ്കിൽ,
എന്റെ കഷ്ടതയിൽ ഞാൻ നശിച്ചുപോകുമായിരുന്നു.
93അവിടത്തെ പ്രമാണങ്ങൾ ഞാൻ ഒരിക്കലും മറക്കുകയില്ല,
കാരണം അവയാലാണ് അവിടന്ന് എന്റെ ജീവൻ സംരക്ഷിച്ചിരിക്കുന്നത്.
94എന്നെ രക്ഷിക്കണമേ, കാരണം ഞാൻ അങ്ങയുടേതാണല്ലോ;
അവിടത്തെ പ്രമാണങ്ങളാണല്ലോ ഞാൻ അന്വേഷിച്ചിട്ടുള്ളത്.
95എന്നെ ഇല്ലായ്മചെയ്യാൻ ദുഷ്ടർ പതിയിരിക്കുന്നു,
എന്നാൽ അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ ആലോചിച്ചുകൊണ്ടിരിക്കും.
96സകലപൂർണതയ്ക്കും ഒരു പരിമിതിയുണ്ടെന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു,
എന്നാൽ അവിടത്തെ കൽപ്പനകൾ അതിവിശാലമാണ്.
מ മേം

97ഹാ, അവിടത്തെ ന്യായപ്രമാണം ഞാൻ എത്രത്തോളം സ്നേഹിക്കുന്നു!
ദിവസംമുഴുവനും ഞാൻ അത് ധ്യാനിക്കുന്നു.
98അവിടത്തെ കൽപ്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാളധികം ജ്ഞാനിയാക്കിത്തീർക്കുന്നു;
അവ എപ്പോഴും എനിക്ക് വഴികാട്ടിയായിരിക്കുന്നു.
99അവിടത്തെ നിയമവ്യവസ്ഥകൾ ധ്യാനിക്കുന്നതുകൊണ്ട്,
എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും അധികം ഉൾക്കാഴ്ച എനിക്കുണ്ട്.
100അവിടത്തെ പ്രമാണങ്ങൾ ഞാൻ പാലിക്കുന്നതിനാൽ,
വയോധികരെക്കാളും വിവേകം എനിക്കുണ്ട്.
101തിരുവചനം പാലിക്കേണ്ടതിനുവേണ്ടി,
ഞാൻ എന്റെ പാതകളെ സകലദുർമാർഗങ്ങളിൽനിന്നും അകറ്റിയിരിക്കുന്നു.
102അവിടത്തെ നിയമങ്ങളിൽനിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല,
അങ്ങുതന്നെയാണല്ലോ എന്നെ അഭ്യസിപ്പിച്ചത്.
103തിരുവചനം എന്റെ നാവിന് എത്ര മധുരം!
അവ എന്റെ വായ്ക്ക് തേനിനെക്കാൾ മാധുര്യമേറിയത്.
104അവിടത്തെ പ്രമാണങ്ങളിൽനിന്ന് ഞാൻ അറിവ് ആർജിക്കുന്നു;
അതിനാൽ സകലവ്യാജവഴികളും ഞാൻ വെറുക്കുന്നു.
נ നുൻ

105അങ്ങയുടെ വചനം എന്റെ പാദങ്ങൾക്കു ദീപവും,
എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.
106അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ പിൻതുടരുമെന്ന്,
ഞാൻ ഒരു ശപഥംചെയ്തിരിക്കുന്നു; അതു ഞാൻ ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു.
107ഞാൻ വളരെയധികം സഹനമനുഭവിച്ചിരിക്കുന്നു;
യഹോവേ, അവിടത്തെ വചനപ്രകാരം എന്റെ ജീവൻ സംരക്ഷിക്കണമേ.
108യഹോവേ, എന്റെ അധരങ്ങളിൽനിന്നുള്ള സ്വമേധാസ്തോത്രങ്ങൾ സ്വീകരിച്ച്,
അവിടത്തെ നിയമങ്ങൾ എന്നെ അഭ്യസിപ്പിക്കണമേ.
109എന്റെ ജീവൻ മിക്കപ്പോഴും അപകടത്തിലാണ്,
എന്നാലും ഞാൻ അങ്ങയുടെ ന്യായപ്രമാണം മറക്കുകയില്ല.
110ദുഷ്ടർ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു,
എങ്കിലും ഞാൻ അവിടത്തെ പ്രമാണങ്ങളിൽനിന്നും അകന്നുമാറിയിട്ടില്ല.
111അവിടത്തെ നിയമവ്യവസ്ഥകൾ എന്നെന്നേക്കുമുള്ള എന്റെ പൈതൃകാവകാശമാണ്;
അവതന്നെയാണ് എന്റെ ഹൃദയത്തിന്റെ ആനന്ദം.
112അവിടത്തെ ഉത്തരവുകൾ അന്ത്യംവരെ ആചരിക്കാൻ
ഞാൻ എന്റെ ഹൃദയം സജ്ജമാക്കിയിരിക്കുന്നു.
ס സാമെക്

113ഇരുമനസ്സുള്ള മനുഷ്യരെ ഞാൻ വെറുക്കുന്നു,
എന്നാൽ, അവിടത്തെ ന്യായപ്രമാണത്തെ ഞാൻ സ്നേഹിക്കുന്നു.
114അവിടന്ന് എന്റെ സങ്കേതവും പരിചയും ആകുന്നു;
ഞാൻ എന്റെ പ്രത്യാശ അങ്ങയുടെ തിരുവചനത്തിൽ അർപ്പിച്ചിരിക്കുന്നു.
115അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകന്നുപോകൂ,
ഞാൻ എന്റെ ദൈവത്തിന്റെ കൽപ്പനകൾ പാലിക്കട്ടെ!
116അവിടത്തെ വാഗ്ദാനപ്രകാരം എന്നെ നിലനിർത്തണമേ, അപ്പോൾ ഞാൻ ജീവിക്കും;
എന്റെ പ്രതീക്ഷകൾ തകർത്തുകളയരുതേ.
117എന്നെ താങ്ങിനിർത്തണമേ, അങ്ങനെ ഞാൻ വിടുവിക്കപ്പെടും;
അവിടത്തെ ഉത്തരവുകൾക്ക് ഞാൻ അതീവപരിഗണനനൽകും.
118അവിടത്തെ ഉത്തരവുകൾ നിരാകരിച്ച്, അതിൽനിന്നും വ്യതിചലിക്കുന്നവരെ അങ്ങ് നിരസിക്കുന്നു,
കാരണം അവരുടെ ദിവാസ്വപ്നങ്ങൾ വ്യർഥമത്രേ.
119ഭൂമിയിലെ സകലദുഷ്ടതയും അങ്ങ് ലോഹക്കിട്ടംപോലെ ഉപേക്ഷിക്കുന്നു;
അതിനാൽ ഞാൻ അവിടത്തെ നിയമവ്യവസ്ഥകളെ പ്രണയിക്കുന്നു.
120അങ്ങയോടുള്ള ഭയംനിമിത്തം എന്റെ ശരീരം വിറകൊള്ളുന്നു;
അവിടത്തെ നിയമങ്ങൾക്കുമുന്നിൽ ഞാൻ ഭയാദരവോടെ നിൽക്കുന്നു.
ע അയിൻ

121നീതിനിഷ്ഠവും ന്യായമായതും ഞാൻ പ്രവർത്തിച്ചിരിക്കുന്നു;
എന്റെ പീഡകരുടെ കൈയിലേക്ക് എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ.
122അടിയന്റെ നന്മ അവിടന്ന് ഉറപ്പാക്കണമേ;
അഹങ്കാരികൾ എന്നെ അടിച്ചമർത്താൻ അനുവദിക്കരുതേ.
123അങ്ങയുടെ രക്ഷയ്ക്കായി, അവിടത്തെ നീതിനിഷ്ഠമായ വാഗ്ദാനത്തിനായി കാത്തിരുന്ന്,
എന്റെ കണ്ണുകൾ മങ്ങിപ്പോകുന്നു.
124അവിടത്തെ അചഞ്ചലസ്നേഹത്തിനനുസൃതമായി അടിയനോട് ഇടപെടണമേ,
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
125ഞാൻ അവിടത്തെ ദാസനാകുന്നു;
അവിടത്തെ നിയമവ്യവസ്ഥകൾ മനസ്സിലാക്കാനുള്ള വിവേകം എനിക്കു നൽകിയാലും.
126യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കാനുള്ള സമയം,
അവിടത്തെ ന്യായപ്രമാണം ലംഘിക്കപ്പെട്ടിരിക്കുന്നു.
127അതുകൊണ്ട് അങ്ങയുടെ കൽപ്പനകൾ
സ്വർണത്തെക്കാളും തങ്കത്തെക്കാളും ഞാൻ ഇഷ്ടപ്പെടുന്നു,
128അതുനിമിത്തം അവിടത്തെ പ്രമാണങ്ങളെല്ലാം ശരിയെന്നു ഞാൻ അംഗീകരിക്കുന്നു,
എല്ലാ കപടമാർഗവും ഞാൻ വെറുക്കുന്നു.
פ പേ

129അവിടത്തെ നിയമവ്യവസ്ഥകൾ അതിശയകരം;
ആയതിനാൽ ഞാൻ അവ അനുസരിക്കുന്നു.
130അവിടത്തെ വചനം തുറക്കപ്പെടുമ്പോൾ അതു പ്രകാശപൂരിതമാകുന്നു;
ഇതു ലളിതമാനസരെ പ്രബുദ്ധരാക്കുന്നു.
131അവിടത്തെ കൽപ്പനകൾക്കായുള്ള അഭിവാഞ്ഛയാൽ,
ഞാൻ വായ് തുറക്കുകയും കിതയ്ക്കുകയുംചെയ്യുന്നു.
132തിരുനാമത്തെ സ്നേഹിക്കുന്നവരോട് അവിടന്ന് എപ്പോഴും ചെയ്യുന്നതുപോലെ,
എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ.
133തിരുവചനപ്രകാരം എന്റെ കാലടികളെ നയിക്കണമേ;
ഒരു അകൃത്യവും എന്റെമേൽ വാഴാതിരിക്കട്ടെ.
134മനുഷ്യരുടെ പീഡനത്തിൽനിന്നും എന്നെ വീണ്ടെടുക്കണമേ,
അപ്പോൾ ഞാൻ അവിടത്തെ പ്രമാണങ്ങൾ പ്രാവർത്തികമാക്കും.
135അവിടത്തെ ദാസന്റെമേൽ അങ്ങയുടെ മുഖം പ്രകാശിപ്പിച്ച്
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
136ജനം അവിടത്തെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ,
എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു.
צ സാദെ

137യഹോവേ, അവിടന്നു നീതിമാൻ ആകുന്നു,
അവിടത്തെ നിയമങ്ങളും നീതിയുക്തമായവ.
138അവിടന്നു നടപ്പാക്കിയ നിയമവ്യവസ്ഥകൾ നീതിയുള്ളവ;
അവ പൂർണമായും വിശ്വാസയോഗ്യമാകുന്നു.
139എന്റെ ശത്രുക്കൾ തിരുവചനം തിരസ്കരിക്കുന്നതുകൊണ്ട്,
എന്റെ തീക്ഷ്ണത എന്നെ ദഹിപ്പിക്കുന്നു.
140അവിടത്തെ വാഗ്ദാനങ്ങൾ സ്‌ഫുടംചെയ്തവയാണ്,
അതിനാൽ അങ്ങയുടെ ദാസൻ അവ സ്നേഹിക്കുന്നു.
141ഞാൻ വിനയാന്വിതനും നിന്ദിതനുമെങ്കിലും,
അവിടത്തെ പ്രമാണങ്ങളൊന്നും ഞാൻ മറക്കുന്നില്ല.
142അവിടത്തെ നീതി ശാശ്വതവും
ന്യായപ്രമാണം സത്യവും ആകുന്നു.
143കഷ്ടതയും വിപത്തും എന്നെ പിടികൂടിയിരിക്കുന്നു,
എന്നാൽ അവിടത്തെ കൽപ്പനകൾ എനിക്ക് ആനന്ദം പകരുന്നു.
144അവിടത്തെ നിയമവ്യവസ്ഥകൾ എപ്പോഴും നീതിയുക്തമായവ;
ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു വിവേകം നൽകണമേ.
ק കോഫ്

145യഹോവേ, പൂർണഹൃദയത്തോടെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരമരുളണമേ,
ഞാൻ അവിടത്തെ ഉത്തരവുകൾ പ്രമാണിക്കും.
146ഞാൻ അങ്ങയോടു നിലവിളിക്കുന്നു; എന്നെ രക്ഷിക്കണമേ,
ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ അനുസരിക്കും.
147ഞാൻ സൂര്യോദയത്തിനുമുൻപേ ഉണർന്ന്, സഹായത്തിനായി യാചിക്കുന്നു;
ഞാൻ എന്റെ പ്രത്യാശ തിരുവചനത്തിൽ അർപ്പിക്കുന്നു.
148ഞാൻ അവിടത്തെ വാഗ്ദാനങ്ങൾ ധ്യാനിക്കേണ്ടതിന്,
രാത്രിയാമങ്ങളിൽ എന്റെ കണ്ണുകൾ തുറന്നുവെച്ചിരിക്കുന്നു.
149യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശബ്ദം കേൾക്കണമേ;
അവിടത്തെ നിയമങ്ങൾക്കനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.
150ദുഷ്ടത മെനയുന്നവർ എന്റെ അടുത്ത് എത്തിയിരിക്കുന്നു
എന്നാൽ അവർ അവിടത്തെ ന്യായപ്രമാണത്തിൽനിന്ന് അകലെയാണ്.
151എന്നിട്ടും യഹോവേ, അവിടന്ന് എനിക്കു സമീപസ്ഥനാണ്,
അവിടത്തെ കൽപ്പനകളെല്ലാം സത്യംതന്നെ.
152അവിടത്തെ നിയമവ്യവസ്ഥകൾ അങ്ങു ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു എന്ന്
വളരെക്കാലം മുൻപുതന്നെ ഞാൻ ഗ്രഹിച്ചിരിക്കുന്നു.
ר രേശ്

153എന്റെ കഷ്ടത കണ്ട് എന്നെ വിടുവിക്കണമേ,
കാരണം അവിടത്തെ ന്യായപ്രമാണം ഞാൻ വിസ്മരിച്ചിട്ടില്ലല്ലോ.
154എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കണമേ;
അവിടത്തെ വാഗ്ദാനപ്രകാരം എന്റെ ജീവൻ സംരക്ഷിക്കണമേ.
155രക്ഷ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു,
കാരണം അവർ അവിടത്തെ ഉത്തരവുകൾ അന്വേഷിക്കുന്നില്ല.
156യഹോവേ, അവിടത്തെ ആർദ്രകരുണ വളരെ വിപുലമാണ്;
അവിടത്തെ നിയമങ്ങൾക്കനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.
157എന്നെ ദ്രോഹിക്കുന്ന എന്റെ ശത്രുക്കൾ അനവധിയാണ്,
എന്നാൽ ഞാൻ അവിടത്തെ നിയമവ്യവസ്ഥയിൽനിന്നു തെല്ലും വ്യതിചലിച്ചിട്ടില്ല.
158ഞാൻ വിശ്വാസഘാതകരെ നിന്ദയോടെ വീക്ഷിക്കുന്നു,
കാരണം അവർ അവിടത്തെ വചനം അംഗീകരിക്കുന്നില്ലല്ലോ.
159അവിടത്തെ പ്രമാണങ്ങൾ ഞാൻ എത്രമേൽ സ്നേഹിക്കുന്നുവെന്നു നോക്കുക;
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്തിനനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.
160അവിടത്തെ വചനങ്ങളെല്ലാം സത്യമാകുന്നു;
അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങളെല്ലാം നിത്യമാണ്.
ש സിനും ശീനും

161ഭരണാധിപർ അകാരണമായി എന്നെ പീഡിപ്പിക്കുന്നു,
എങ്കിലും എന്റെ ഹൃദയം അങ്ങയുടെ വചനത്തിൽ വിറകൊള്ളുന്നു.
162വലിയ കൊള്ളമുതൽ കണ്ടുകിട്ടിയവരെപ്പോലെ
ഞാൻ അങ്ങയുടെ വാഗ്ദാനങ്ങളിൽ ആനന്ദിക്കുന്നു.
163കാപട്യത്തെ ഞാൻ അതികഠിനമായി വെറുക്കുന്നു
എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തെ പ്രണയിക്കുന്നു.
164അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം
ഞാൻ പ്രതിദിനം ഏഴുതവണ അങ്ങയെ വാഴ്ത്തുന്നു.
165അവിടത്തെ ന്യായപ്രമാണം സ്നേഹിക്കുന്നവർക്ക് വലിയ സമാധാനമാണുള്ളത്,
അവർ ഒരു കാരണവശാലും വഴിതെറ്റിപ്പോകുകയില്ല.
166യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു,
ഞാൻ അവിടത്തെ കൽപ്പനകൾ പിൻതുടരുന്നു.
167അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ അനുസരിക്കുന്നതിനാൽ,
ഞാൻ അവയെ അത്യധികമായി സ്നേഹിക്കുന്നു.
168ഞാൻ അവിടത്തെ പ്രമാണങ്ങളും നിയമവ്യവസ്ഥകളും പാലിക്കുന്നു,
കാരണം എന്റെ എല്ലാ വഴികളും അവിടത്തേക്ക് അറിവുള്ളതാണ്.
ת തൗ

169യഹോവേ, എന്റെ നിലവിളി തിരുമുമ്പാകെ എത്തുമാറാകട്ടെ;
അവിടത്തെ വചനപ്രകാരം എനിക്കു വിവേകം നൽകണമേ.
170എന്റെ യാചന തിരുമുമ്പിൽ എത്തുമാറാകട്ടെ;
അവിടത്തെ വാഗ്ദത്തമനുസരിച്ച് എന്നെ വിടുവിക്കണമേ.
171അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കുന്നതുകൊണ്ട്,
എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ.
172അവിടത്തെ കൽപ്പനകളെല്ലാം നീതിനിഷ്ഠമായതുകൊണ്ട്,
എന്റെ നാവ് അവിടത്തെ വചനത്തെപ്പറ്റി ആലപിക്കട്ടെ.
173ഞാൻ അവിടത്തെ പ്രമാണങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട്,
അവിടത്തെ കരം എനിക്കു സഹായമായിരിക്കട്ടെ.
174യഹോവേ, അവിടത്തെ രക്ഷയ്ക്കായി ഞാൻ വാഞ്ഛിക്കുന്നു,
അവിടത്തെ ന്യായപ്രമാണം എനിക്ക് ആനന്ദമേകുന്നു.
175ഞാൻ ജീവിച്ചിരുന്ന് അവിടത്തെ വാഴ്ത്തട്ടെ,
അവിടത്തെ നിയമങ്ങൾ എന്നെ നിലനിർത്തട്ടെ.
176കൂട്ടംവിട്ടലയുന്ന ഒരു ആടിനെപ്പോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു.
അടിയനെ തേടി വരണമേ,
അവിടത്തെ കൽപ്പനകൾ ഞാൻ മറന്നിട്ടില്ലല്ലോ.
Copyright information for MalMCV